Monday, September 29, 2008

ഇതൊന്നു കണ്ടുനോക്കൂ...

പ്രിയപ്പെട്ട കര്‍ഷകരേ, കൃഷിയെ സ്നേഹിക്കുന്നവരേ താഴേക്കാണുന്ന ലിങ്ക് ഒന്നു ക്ലിക്കുചെയ്തു നോക്കൂ...
നിങ്ങളുടെ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ മറക്കരുത് ...

Monday, May 26, 2008

റബ്ബര്‍- അധികമായാല്‍ അമൃതും വിഷം

കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇപ്പോള്‍ റബ്ബറിന്റെ തേരോട്ടമാണ്. കര്‍ഷകര്‍ മുഴുവന്‍ ഇപ്പോള്‍ റബ്ബറിനു പിന്നാലെയാണ്. ഒരു സെന്റ് വിടാതെ മുഴുവന്‍ സ്ഥലത്തും റബ്ബര്‍ വച്ചുകൂട്ടുകയാണ്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, എന്തെങ്കിലും ആദായം കിട്ടുന്നത് റബ്ബറില്‍ നിന്നുമാത്രമാണ്. നല്ല വിളവുതരുന്ന പല വ്യത്യസ്ഥ വിളകളും നിഷ്കരുണം വെട്ടി ഒഴിവാക്കി റബ്ബര്‍ വക്കുകയാണ്. എന്നാല്‍ ഒരു വിളയേ മാത്രം അമിതമായി ആശ്രയിക്കുന്നത് ആത്മഹത്യാപരമാണ് എന്നത് കര്‍ഷകസുഹൃത്തുക്കള്‍ മനസിലാക്കുന്നില്ല, അല്ലെങ്കില്‍ ഓര്‍ക്കുന്നില്ല. ഏകവിളകൃഷിയുടെ അപകടങ്ങളെ പറ്റി റബ്ബര്‍ ബോര്‍ഡും വലിയ പ്രാധാന്യം കൊടുത്തു കാണുന്നില്ല. മുന്‍-കാലങ്ങളില്‍ ഒരു 5 ഏക്ര ഭൂമിയുള്ള കര്‍ഷകന്‍ 3 ഏക്രയില്‍ റബ്ബറും ബാക്കി സ്ഥലത്ത് തെങ്ങ്, കമുക്, പറങ്കിമാവ്, കുരുമുളക് തുടങ്ങിയ ദീര്‍ഘകാല വിളകളും മാവ്, പ്ലാവ്, തേക്ക്, പുളി, മുള എന്നിവയും കൂടാതെ വാഴ, കറിവേപ്പ്, മുരിങ്ങ, പപ്പായ, കപ്പ, പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുമായിരുന്നു. കര്‍ഷകനു മാത്രമല്ല പ്രകൃതിക്കും അതുകൊണ്ടുള്ള മെച്ചങ്ങളേ പറ്റി പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ലല്ലോ. 4-5 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതുപോലുള്ള ഒരു വിലത്തകര്‍ച്ച വീണ്ടും വരുകയാണെങ്കില്‍, അല്ലെങ്കില്‍ തെങ്ങിനു കാറ്റുവീഴ്ച പോലെ മാരകമായ എന്തെങ്കിലും അസുഖങ്ങള്‍ അല്ലെങ്കില്‍ കീടബാധ ( ഒരു പ്രദേശത്തു മുഴുവന്‍ ഒരേയിനം വിള മാത്രം കൃഷിചെയ്താല്‍ രോഗകീടബാധകള്‍ കൂടുതലായിരിക്കും)ഉണ്ടാവുകയാണെങ്കില്‍ ഇവരുടേയെല്ലാം സ്ഥിതി എന്താവും? വിഷം വാങ്ങാന്‍ പോലും കാശില്ലാതെ വലയും. റബ്ബര്‍ വിളയിറക്കുമ്പോള്‍ ഇപ്പോഴത്തെ നിലയില്‍ നിന്നും ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ പ്രശ്നത്തിന്റെ ഗൌരവം കുറേയൊക്കെ കുറയ്ക്കാം എന്നു തോന്നുന്നു. 150 റബ്ബര്‍ തൈകള്‍ നടുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് 100 റബ്ബര്‍ തൈകളും 50 തേക്ക്, മഹാഗണി, ഇരൂള്‍, വേങ്ങ, വാക തുടങ്ങിയ വൃക്ഷവിളകളും നടുക. എങ്കില്‍ ഏകവിളത്തോട്ടങ്ങളുടെ ദൂഷ്യവശങ്ങളായ അമിതമായ കീടരോഗബാധകള്‍, ഒരു കൂട്ടം മൂലകങ്ങല്‍ മാത്രം തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടല്‍ എന്നിവ ഒഴിവാക്കാം. രണ്ടു വരി റബ്ബറിനുശേഷം ഒരുവരി മറ്റുമരങ്ങള്‍ തുടര്‍ന്നു വീണ്ടും രണ്ടു വരി റബ്ബര്‍ എന്ന രീതിയില്‍ നടുകയാണെങ്കില്‍ ടാപ്പിങ്ങ് അനായാസമാകും. സ്ലോട്ടര്‍ ടാപ്പിംഗ് കഴിഞ്ഞ് റബ്ബര്‍ മരങ്ങള്‍ വില്‍ക്കുന്ന കൂട്ടത്തില്‍ മറ്റുമരങ്ങള്‍ കൂടെ വിറ്റു അധികവാരുമാനം നേടാം. കുറച്ചു ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നടത്തുകയാണെങ്കില്‍ നമുക്കും നാടിനും നല്ലത്.

Saturday, May 24, 2008

കൃഷിവകുപ്പുദ്യോഗസ്ഥര്‍ അഥവാ വെള്ളാനകള്‍

ഇന്നലത്തെ അമൃത ന്യൂസില്‍ പാലക്കാട്ടെ കുറെ കൃഷിവകുപ്പുദ്യോഗസ്ഥരുടെ ഇടയില്‍ കൃഷിയേസമ്പന്ധിച്ചു നടത്തിയ ഒരു പരീക്ഷയില്‍ അഞ്ചക്കശമ്പളം വാങ്ങുന്ന വീരന്മാരെല്ലാം മാര്‍ക്കായി ‘കുമ്പളങ്ങ' വാങ്ങി ‘പൂജ്യന്‍’മാരായി എന്നു കണ്ടു. കര്‍ഷകരോട് ഇതേപറ്റി ചോദിച്ചാല്‍ അവര്‍ക്ക് ഈ വാര്‍ത്തയില്‍ ഒട്ടും പുതുമ ഉണ്ടാവില്ല. അതേസമയം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ചോദ്യങ്ങളുടെ മാതൃക ഒന്നു വ്യത്യാസപ്പെടുത്തിയാല്‍ അവരെല്ലാം A+ മാര്‍ക്കു വാങ്ങുമായിരുന്നു. ഉദാഹരണത്തിനു കര്‍ഷകര്‍ക്കുള്ള ആനുകൂ‍ല്യങ്ങള്‍ നല്‍കാന്‍ എങ്ങനെ പരമാവധി താമസം വരുത്താം, അവര്‍ക്കുള്ള നക്കാപ്പിച്ച ആനുകൂല്യങ്ങളില്‍ എങ്ങനെ കൈയ്യിട്ടുവാരാം എന്നിങ്ങനെ. സര്‍ക്കാറിനും കൃഷിക്കാര്‍ക്കും ഒരുപോലെ ബാധ്യതയായ ഇത്തരക്കാരെ ഒഴിവാക്കാനോ നിലക്കു നിര്‍ത്താനോ മാര്‍ഗ്ഗമൊന്നുമില്ലേ...

Thursday, May 22, 2008

കാര്‍ഷികമേഖല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ രംഗം

കാര്‍ഷികമേഖല ഇന്ന് ഒരു വഴിത്തിരിവിലാണ്; ഇപ്പോഴത്തേ ലക്ഷണം കണ്ടാല്‍ ഈ തൊഴില്‍ രംഗം ഈ തലമുറയോടെ അന്യംനിന്നു പോകും എന്നാണു തോന്നുന്നത്. പുതിയ തലമുറക്കു ഈ രംഗത്തേക്കു കടന്നു വരാന്‍ ഒട്ടും താല്പര്യമില്ല; അവരേ പഴിച്ചിട്ടു കാര്യമില്ല, കൃഷി മണ്ടന്‍മാര്‍ക്കു നീക്കിവച്ച ഒരു തൊഴിലാണ് എന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് പുതിയ തലമുറ സുരക്ഷിതമേഖല എന്ന നിലക്കു +2 കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്ര-ന്‍സ് എഴുതുന്നു, കിട്ടിയില്ലെങ്കില്‍ രക്ഷിതാക്കളെക്കൊണ്ടു കടമെടുപ്പിച്ചെങ്കിലും ഒരു വര്‍ഷത്തെ പ്രവേശന പരീക്ഷ കോഴ്സിനു ചേരുന്നു. രക്ഷിതാവ് ഒരു കര്‍ഷകനാണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അദ്ധ്വാനഫലമാണ് ഇതിനായി വിനിയോഗിക്കേണ്ടി വരുന്നത്. ഒരു വര്‍ഷത്തേ അഭ്യാസം കഴിഞ്ഞാലും ഭാഗ്യവാന്മാര്‍ക്കുമാര്‍ക്കു മാത്രമേ എന്റ-ന്‍സ് ലഭിക്കുകയുള്ളു എന്നതു വേറെ കാര്യം. ഇങ്ങനെ എല്ലാവരും കണ്ടമാനം സംഖ്യ ചെലവുചെയ്ത് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആയാല്‍ അവരുടെ ഭാവിയേ പറ്റി ഒന്നു ആലോചിച്ചുനോക്കൂ. സമീപഭാവിയില്‍ തന്നെ ഓട്ടോ ഓടിക്കുന്ന എഞ്ചിനീയറേയും, വില്ലേജ് ഓഫീസില്‍ ഗുമസ്തനായി ഒരു ഡോക്ടറേയും വീട്ടിലെ പ്ലംബിങ്ങ് റിപയറിനു ഒരു മെക്കാനിക്കല്‍ എഞ്ചിനീയറേയും പലചരക്കു പീടിക നടത്തുന്ന വക്കീലിനേയും പ്രതീക്ഷിക്കാം. ദൌര്‍ഭാഗ്യമുണ്ടെങ്കില്‍ കര്‍ഷകത്തൊഴിലാളിയായിപോലും ഇത്തരക്കാരെ കിട്ടുമെന്നു തോന്നുന്നു.

Saturday, April 12, 2008

വിഷുദിനാശംസകള്‍...

വിലക്കയറ്റം, പ്രതികൂലകാലാവസ്ഥ എന്നീ പ്രശ്നങ്ങള്‍ക്കിടയിലും ഞാന്‍ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഒരു ആഹ്ലാദം നിറഞ്ഞ വിഷുദിനം ആശംസിക്കുന്നു. നമ്മേ ചുറ്റിവരിയുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ദിവസത്തേക്കു അവധി കൊടുത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വിഷുവിന്റെ ഉല്പത്തിയെ കുറിച്ചും പ്രസക്തിയേ കുറിച്ചും ആഘോഷങ്ങളെപറ്റിയും ബോധവാന്‍മാരാക്കുവാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുക...

Friday, February 15, 2008

തൊഴുത്തൊഴിഞ്ഞു പോകുന്ന പശുക്കള്‍

കേരളത്തിലെ നാല്‍ക്കാലികളുടേയും കോഴി താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളുടേയും എണ്ണം ആശങ്കാജനകമാംവണ്ണം കുറയുന്നതായാണു സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് എന്നു ഈയിടെ പത്രത്തില്‍ വായിച്ചു. നമ്മുടെ ഭാവി തലമുറക്കു ഈവക വളര്‍ത്തുജീവികളേ ഇനി ചിത്രത്തിലോ ടീവിയിലോ അല്ലെങ്കില്‍ മൃഗശാലയില്‍ ചെന്നാലോ മാത്രമേ കാണാന്‍ പറ്റൂ എന്നനിലയിലേക്കാണു കാര്യങ്ങളുടെ നീക്കം എന്നര്‍ത്ഥം.ഇപ്പോള്‍തന്നെ സാമ്പത്തികമായി താഴേക്കിടയിലുള്ളവര്‍ മാത്രമാണ് ഇവയേ വളര്‍ത്തുന്നത്. കുറേ അദ്ധ്വാനം ഉണ്ടെങ്കിലും ഒരു ഉപവരുമാനം എന്ന നിലക്കാണു അവര്‍ ഇതു കൊണ്ടുനടത്തുന്നത്. അവര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കു ഒന്ന് എത്തിനോക്കിയാല്‍ മേല്പറഞ്ഞ സംഗതിക്കുള്ള കാരണം മനസ്സിലാക്കാം. ആദ്യകാരണം ജീവിതരീതിയില്‍ വന്ന മാറ്റം തന്നെ; കുടുംബങ്ങളെല്ലാം അണുകുടുംബങ്ങളായി. കച്ചവടമനോഭാവം എല്ലാമേഖലകളിലും കടന്നുകൂടി; ഒരു പശുവിനേ വളര്‍ത്തുന്നതിനേക്കാളും സൌകര്യം കടയില്‍ ചെന്നു മില്‍മ വാങ്ങുന്നതല്ലേ എന്ന ചിന്ത.
ഇനി മറ്റൊരുവശം നോക്കാം, ഒരു പശുവിനെ വളര്‍ത്തിയേ അടങ്ങൂ എന്നു കരുതുന്ന ഒരു കര്‍ഷകന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വീട്ടാവശ്യത്തിനു നല്ല പാലും വിളകള്‍ക്കുപയോഗിക്കാന്‍ കുറേ ചാണകവും കൂടാതെ അധികമുള്ള പാല്‍ വിറ്റു ഒരു അധിക വരുമാനവും ആകും എന്നു കരുതിയാണു പലരും ഈ സാഹസത്തിനു മുതിരുന്നത്. ആദ്യത്തെ പ്രശ്നം തൊഴിലാളി ക്ഷാമവും ഉയര്‍ന്ന കൂലിയും വൈക്കോല്‍ കാലിത്തീറ്റ തുടങ്ങിയവയുടെ ഉയര്‍ന്ന വിലയും. പശുവിന്ടെ ശുശ്രൂഷ സ്വയം ചെയ്യാമെന്നുവച്ചാല്‍ മന:സമാധനത്തോടെ ഒരു കല്യാണത്തിനോ സൌഹൃദസന്ദര്‍ശനത്തിനോ പോകാന്‍ നിവൃത്തിയുണ്ടാകില്ല. അടുത്തതു മൃഗാസ്പത്രി ജീവനക്കാരുടെ പീഡനം. അഞ്ചക്കശംബളവും മറ്റാനുകൂല്യങ്ങളും ( സ്വന്തം ഭൂമിയുടെ ഒരു ഭാഗം വില്‍ക്കുമ്പോഴോ ബാങ്കുകാരുടെ കെണിയില്‍ വീണു ലോണെടുക്കുമ്പോഴോ ആണ് ഒരു ദാരിദ്ര്യവാസിയായ കര്‍ഷകന്‍ ഇത്രയും വലിയ സംഖ്യ ഒന്നിച്ചു കാണുന്നത്) വാങ്ങുന്ന നല്ലൊരുപങ്ക് ഉദ്യോഗസ്തരും, ആത്മാര്‍ത്ഥതയുള്ള കുറച്ചുപേര്‍ ഒഴികെ, മേല്‍പ്പറഞ്ഞ ഹതഭാഗ്യനെ ചൂഷണം ചെയ്യുകയാണ്. ഉദാഹരണത്തുന്; ഇപ്പോഴത്തേ പശുക്കള്‍ക്കെല്ലാം തന്നേ ഉല്പാദനം കൂടുതലുണ്ട് എന്നു പറയപ്പെടുന്നുണ്ടെങ്കിലും രോഗങ്ങളും കൂടുതലാണ്, മിക്കപ്പോഴും 4-5 ദിവസം നീണ്ടുനില്‍ക്കുന്ന ആന്ടീബയോട്ടിക് ഇഞ്ചക്ഷന്‍ വേണ്ടിവരും, മരുന്നുവില ഇപ്പോഴത്തേ ഡോളര്‍ വില പോലെയല്ല, ദിനം ദിനം മുകളിലോട്ടുതന്നെ. പശുവിനെ ആശുപത്രിയിലേക്കു കെട്ടിവലിക്കാനുള്ള അസൌകര്യം കണക്കിലെടുത്ത് ഡോക്ടറെ മൊബൈലില്‍ വിളിക്കും ( ഡോക്ടറുടെ നമ്പര്‍ ഏതു ചായക്കടയിലും ഉണ്ടാവും). ഉടനേ ഡോക്ടറും ഒരു ശിങ്കിടിയും പാഞ്ഞുവന്നു ചികിത്സതുടങ്ങും. അന്നു ഡോക്ടര്‍ക്കു 100-ഉം സഹായിക്കു 50-ഉം കൊടുത്തുവിടും. അടുത്ത ദിവസവും ഇതാവര്‍ത്തിക്കും, രണ്ടോ മൂന്നോ ദിവസം കൂടെ ഇതാവര്‍ത്തിക്കണം, പക്ഷേ മൂന്നാം ദിവസം മേല്പറഞ്ഞ സംഖ്യ കൊടുക്കാന്‍ നമ്മുടെ കര്‍ഷകനു വകയുണ്ടാകില്ല, അതു ഡോക്ടര്‍ക്കും അറിയാം, അപ്പോഴെക്കും പശുവിന്റേ അസുഖം മാറിയതുപോലെ അനുഭവപ്പെടുമെങ്കിലും കോഴ്സു പൂര്‍ത്തിയാകാത്തതുകാരണം രണ്ടാഴ്ച-ഒരു മാസത്തിനുശേഷം അസുഖം കൂടുതല്‍ രൂക്ഷതയോടെ പ്രത്യക്ഷപ്പെടും. അപ്പോള്‍ വീണ്ടും തനിക്കോ തന്റെ ഒരു സഹപ്രവര്‍ത്തകനോ ഒരു പണികൂടെ കിട്ടുമെന്ന് അറിയാം; അതുകൊണ്ട് അദ്ദേഹം ചികിത്സനിറുത്താം എന്നു പറയും, ഉടമക്കും സന്തോഷമാകും. ഇങ്ങനെ രണ്ടോ മൂന്നോ ചികിത്സ കഴിയുമ്പോഴെക്കും ക്ഷീരകര്‍ഷകന്‍ ഈ കസര്‍ത്തു മതിയാക്കാന്‍ നിര്‍ബന്ധിതനാകും. ഇതുകൂടാതേ ഉദ്യോഗസ്തര്‍ തമ്മിലുള്ള വടംവലികളിലും ബലിയാടാകുന്നത് ഈ പാവം തന്നെ. ഇത്രയും പ്രശ്നങ്ങള്‍ക്കിടയിലും പാലക്കാടുജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള കുറേ കര്‍ഷകര്‍ നല്ല നിലയില്‍ കാലിവളര്‍ത്തി കുടുംബം കഴിയുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.ഏറ്റവും അവസാനം എന്നാല്‍ ഏറ്റവും പ്രധാനം മലയാളിയുടെ വൈറ്റ്കോളര്‍ മനോഭാവം തന്നെ. ഒരു പശുവിനെ വളര്‍ത്തുന്നതോ മുറ്റത്തു നാ‍ലു കോഴികളേ വളര്‍ത്തുന്നതോ ദുരഭിമാനത്തിനു ക്ഷീണമല്ലെ?

Saturday, January 26, 2008

പ്ലാസ്റ്റിക്ക് നിരോധനം തുടങ്ങിയ ഇടത്തുതന്നെ....

നമ്മളേയെല്ലാം മാനസികരോഗത്തിന്റെ വക്കുവരേ എത്തിച്ച ചിക്കുന്‍-ഗുനിയ സീസണില്‍ തുടങ്ങിയ പ്ലാസ്റ്റിക്ക് നിരോധനം എങ്ങുമെത്താതെ തുടങ്ങിയ ഇടത്തുതന്നേ നില്‍ക്കുകയാണ്. ഇനി വീണ്ടും ഒന്നു ചൂടുപിടിക്കുവാന്‍ അടുത്ത മഴക്കാലം വരണം. തദ്ദേശസ്ഥാപനങ്ങള്‍ ചിലതെല്ലാം ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുവെങ്കിലും ബാക്കിയുള്ളവ ഇത് മുഖവിലക്കുപോലും എടുത്തിട്ടില്ല എന്നു തോന്നുന്നു. നമ്മുടെ സംസ്ഥാനത്തു മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നതിനു പകരം രാജ്യമൊട്ടുക്ക് 20 മൈക്രോണില്‍ താഴേയുള്ള പ്ലാസ്റ്റിക് ഉത്പാദനവും (ഇറക്കുമതിയുള്‍പെടെ) വിതരണവും നിരോധിക്കുകയും, ജനങ്ങളേ പ്രത്യേകിച്ച് വിദ്ധ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്താലേ രക്ഷയുള്ളു.
സര്‍ക്കാരിന്റേ ഒരുക്കങ്ങള്‍ക്കു കാത്തുനില്‍ക്കാതെ നമുക്കുതന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ചുവടേചേര്‍ക്കുന്നു:
റബ്ബര്‍ തോട്ടങ്ങളിലേ ചിരട്ടകളില്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ നോക്കിയും പൈനാപ്പിള്‍ പാടങ്ങളില്‍ പരിസ്ഥിതിക്കു വലിയ ഭീഷണിയില്ലാത്ത കൊതുകുനാശിനി അടിച്ചും സ്വന്തംനിലക്കു ചിക്കുന്‍-ഗുനിയ എന്ന പേടിസ്വപ്നം പടരുന്നതു തടയാന്‍ എളിയശ്രമങ്ങള്‍ ചെയ്യാം.....